വയനാട് അമരക്കുനിയില്‍ വീണ്ടും കടുവ: കൂട്ടില്‍കെട്ടിയ ആടിനെ കൊന്നു

വയനാട് അമരക്കുനിയില്‍ വീണ്ടും കടുവ: കൂട്ടില്‍കെട്ടിയ ആടിനെ കൊന്നു

കല്‍പറ്റ: വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവയുടെ സാന്നിധ്യം. അമരക്കുനിയില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറി തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അമരക്കുനിക്കും ദേവര്‍ഗദ്ദക്കും സമീപം കൂട്ടില്‍കെട്ടിയ നെടിയങ്ങാടിയില്‍ കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ ആക്രമിച്ചത്. കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായാണ് വനംവകുപ്പ് ഇറങ്ങിയിരിക്കുന്നത്. മയക്കുവെടി വിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നിന്നുള്ള ആര്‍.ആര്‍.ടി സംഘം ഞായറാഴ്ച രാവിലെ എത്തിയതോടെയാണ് കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം ഊര്‍ജിതമായത്.

സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ദൗത്യം ഏകോപിപ്പിച്ചത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നെങ്കിലും പകല്‍ കടുവയെ കാണാത്തതിനാല്‍ മയക്കുവെടിവെക്കാനായില്ല. കടുവയ്ക്കായുള്ള തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് കുങ്കിയാനകളായ വിക്രമിനേയും കോന്നി സുരേന്ദ്രനേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്ന് മാനന്തവാടിയിലെ ആര്‍.ആര്‍.ടി സംഘം ഉള്‍പ്പെടെ വിദഗ്ധരായ കൂടുതല്‍ ജീവനക്കാര്‍ ദൗത്യത്തില്‍ പങ്കുചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.