തിരുവനന്തപുരം: നെയ്യാറ്റിന്‍കര അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു. കല്ലറയില്‍ ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ലാബ് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ചങ്ക് അറ്റംവരെ പൂജദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ്.
ഗോപന്‍ സ്വാമിയുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. ഇൻക്വസ്റ്റ് പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കേളജിലേക്ക് കൊണ്ടുപോയി.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.