ഫ്രാന്‍സിസ് ജോര്‍ജിന്റെ നിവേദനത്തിന് കേന്ദ്ര വനം മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോട്ടയം: മനുഷ്യ ജീവന് ഭീക്ഷണി ഉയര്‍ത്തുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര നിയമം തടസമാണന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി.
നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവയ്ക്കണമെങ്കില്‍ ആറംഗ സമിതി യോഗം ചേര്‍ന്നു തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ശരിയല്ലന്നാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രര്‍ യാദവ് ഫ്രാന്‍സിസ് ജോര്‍ജിനയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി നല്‍കിയ നിവേദനത്തിന് മറുപടിയായി 2024 സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രി അയച്ച കത്തിലാണ് വന്യജീവികളെ നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ സംബന്ധിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
മനുഷ്യജീവന് അപകടകാരികളായ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ വെടിവയ്ക്കുവാന്‍ ഉള്ള അനുവാദം നല്‍കാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് 1972 ലെ വന നിയമ പ്രകാരം തന്നെ അധികാരം ഉണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ടതും മനുഷ്യജീവന് മാത്രമല്ല സ്വത്ത് വകകള്‍ക്കും ഭീക്ഷണി ഉയര്‍ത്തുന്നതുമായ വന്യ മൃഗങ്ങളെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചുമതലപ്പെടുത്തുന്ന ഏതൊരു ഓഫീസര്‍ക്കോ അധികാരം ഉണ്ടെന്നും കത്തില്‍ പറയുന്നു.
വസ്തുതകള്‍ ഇതായിക്കെ മലയോരെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കൈ കഴുകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരില്‍ നിഷ്പ്തമായ അധികാരങ്ങള്‍ കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതിന്ന് പകരം കേന്ദ്ര സര്‍ക്കാരിനെ പഴിചാരുന്ന സ്ഥിരം പല്ലവിയാണ് ഇക്കാര്യത്തിലും മുഖ്യമന്ത്രി പിന്തുടരുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് വന്യ ജീവികളുടെ സഞ്ചാര പഥങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രത്യേക പരിശീലനം നേടിയ ദ്രുതകര്‍മ്മ സേനയെ സജ്ജമാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായും കത്തില്‍ എടുത്ത് പറയുന്നുണ്ടന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.