മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വന മേഖലയിലാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.
കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ചത്ത നിലയിൽ കണ്ടത്. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ ദൃശ്യമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനം വകുപ്പിന്റെ നിഗമനം.
ദിവസങ്ങളായുള്ള ഭീതിയാണ് ഇതോടെ ഒഴിയുന്നത്. നരഭോജി കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി 48 മണിക്കൂർ കർഫ്യു ഉൾപ്പടെ പ്രഖ്യാപിച്ച് വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.