തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ ഇന്ന് മുതൽ കടയടപ്പ് സമരത്തിലേയ്ക്ക്. വേതന പാക്കേജ് പരിഷ്‌കരിക്കണം എന്ന റേഷൻ വ്യാപാരികളുടെ ആവശ്യം മന്ത്രി അംഗീകരിക്കാതായതോടെയാണ് സമരം ആരംഭിച്ചത്. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷൻ കടകൾ മുഴുവനായി അടഞ്ഞുകിടക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
വേതന വർധനവ് നടപ്പിലാക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. അതേസമയം ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്.
ഭക്ഷ്യധാന്യങ്ങൾ എത്താതെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ കാലിയായിരുന്നു. വിതരണ കൂലി ലഭിക്കാതെ വന്നതോടെ കരാറുകാര്‍ സമരം ആരംഭിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറികളുടെ കരാറുകാര്‍ കൂട്ടത്തോടെ സമരത്തിലാണ്. സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.