കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഒരു മരണം കൂടി. അച്ഛന് പിന്നാലെ മൂത്ത മകൻ സ്റ്റാലിഷാണ് മരിച്ചത്. അമ്മയും ഇളയ കുട്ടിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് ചെക്യാട് കായലോട്ട് രാജു (48), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന്‍ (14) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചയോടെ രാജു മരിച്ചിരുന്നു. ഇന്ന് രാവിലെ മൂത്ത മകനും മരിച്ചു. കൂട്ടനിലിവിളി കേട്ട് എത്തിയ അയല്‍വാസികള്‍, വീട്ടിലെ കിടപ്പ് മുറിയിലാണ് നാലുപേരെയും തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പാനൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ഉണ്ടാവുകയുള്ളു എന്ന് പോലീസ് പറഞ്ഞു.