'മുകേഷിനെതിരെ നടി ആരോപിച്ച കുറ്റം തെളിഞ്ഞു; ഡിജിറ്റല്‍ തെളിവുകളുണ്ട്': ലൈംഗിക പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

'മുകേഷിനെതിരെ നടി ആരോപിച്ച കുറ്റം തെളിഞ്ഞു; ഡിജിറ്റല്‍ തെളിവുകളുണ്ട്': ലൈംഗിക പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

വാട്ട്‌സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

താരസംഘടന ആയിരുന്ന എഎംഎംഎയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളില്‍ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

അതിനിടെ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെയും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മണിയന്‍ പിള്ളയ്‌ക്കെതിരെയും സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടന്‍ മണിയന്‍പിള്ള രാജുവിനെതിരെയും അന്വേഷണം നടന്നത്.

നേരത്തേ നടിയുടെ പരാതിയില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവരുടെ പേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെ പേരിലുമാണ് കേസെടുത്തിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.