പകുതി വില തട്ടിപ്പ്: ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ മൂന്നാം പ്രതി; കേസെടുത്തത് പെരിന്തല്‍മണ്ണ പൊലീസ്

പകുതി വില തട്ടിപ്പ്:  ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ മൂന്നാം പ്രതി; കേസെടുത്തത് പെരിന്തല്‍മണ്ണ പൊലീസ്

മലപ്പുറം: സംസ്ഥാനത്ത് വ്യാപകമായി നടന്ന പകുതി വില തട്ടിപ്പില്‍ ഹൈക്കോടതി മുന്‍ ജഡ്ജി സി.എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്.

സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. മുഖ്യ തട്ടിപ്പുകാരന്‍ അനന്ത കൃഷ്ണന്‍ ഒന്നാം പ്രതിയും സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ രണ്ടാം പ്രതിയുമാണ്.

ഇംപ്ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെ.എസ്.എസ് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേസമയം സഹായം നല്‍കുന്ന സംഘടനയായതുകൊണ്ടാണ് എന്‍ജിഒ ഫെഡറേഷന്റെ ഉപദേശക സ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു.

സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി.എന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്.

നാളിതുവരെ ഒരു ഉപദേശവും നല്‍കിയിട്ടില്ല. എന്‍ജിഒ ഫെഡറേഷന്റെ രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രതി അനന്തു കൃഷ്ണനാണ് രണ്ടിലും സ്വാഗതം പറഞ്ഞത്. വിരമിച്ച ജഡ്ജിയെ ഉപദേശകനാക്കി വിശ്വാസ്യത നേടാമെന്ന് തട്ടിപ്പു സംഘം കരുതിയിട്ടുണ്ടാകുമെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.