'സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്': രൂക്ഷ വിമർശനവുമായി ഹൈക്കോടതി; നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍

'സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്': രൂക്ഷ വിമർശനവുമായി ഹൈക്കോടതി; നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍

കൊച്ചി : വഴി തടഞ്ഞ് പരിപാടികള്‍ നടത്തിയതിനെതിരായ കോടതയിലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. പൊതുവഴികളും നടപ്പാതകളും പ്രതിഷേധത്തിനുള്ളതല്ലെന്ന് ഡിവിഷന്‍ ബഞ്ച് ഓർമിപ്പിച്ചു. അനുമതിയില്ലാതെയാണ് പൊതുജനങ്ങള്‍ക്ക് നടക്കാനുള്ള വഴിയില്‍ സ്റ്റേജ് കെട്ടുന്നത്.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല. സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്. നിയമ ലംഘനം നടത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലത്തില്‍ തൃപ്‌തിയില്ലെന്നും നിരുപാധികം മാപ്പപേക്ഷ നല്‍കിയതുകൊണ്ട് മാത്രമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അധിക സത്യവാങ്മൂലം നൽകണം. എതിര്‍കക്ഷികളായ രാഷ്‌ട്രീയ നേതാക്കളും വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നൽകി.

പൊതുവഴി തടഞ്ഞുള്ള പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നതായും സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കള്‍ ഡിവിഷന്‍ ബഞ്ചിനെ അറിയിച്ചു. നിരുപാധികം മാപ്പപേക്ഷിച്ച് മൂന്നാഴ്‌ചയ്ക്കകം പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഡിവിഷന്‍ ബഞ്ച് സമയം അനുവദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.