ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.
ആശ പ്രവര്‍ത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ദേശിയ തലത്തില്‍ ആശ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം.
നിശ്ചിത പ്രതിമാസ ശമ്പളം, സാമൂഹിക സുരക്ഷ, പെന്‍ഷനുകള്‍, ശമ്പളത്തോട് കൂടിയ അവധി മുതലായവ പരിഗണിക്കണം. സംസ്ഥാനങ്ങളിലുടനീളം ഓണറേറിയം/വേതനം മാനദണ്ഡമാക്കുകയും ഓണറേറിയം മിനിമം വേതന ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ആശ വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യങ്ങള്‍, അപകട കവറേജ് എന്നിവ നല്‍കുക, സൗജന്യ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ), ഗതാഗത അലവന്‍സുകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങളില്‍ വൃത്തിയുള്ള വിശ്രമ സ്ഥലങ്ങള്‍, കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം വളര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടു വച്ചു.
ആശ പ്രവര്‍ത്തകര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനയ്ക്ക് ആനുപാതികമായി വേതനം നല്‍കുന്നില്ലെന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി. രാമ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നവര്‍ക്ക് പലപ്പോഴും ഏറ്റവും കുറഞ്ഞ തുക മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് വിരോധാഭാസം.
പൊതുജനാരോഗ്യവും മിനിമം വേതന നിര്‍ണയവും സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
അതിനാല്‍ ആശാ വര്‍ക്കര്‍മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ച് ശ്രമിക്കണം. ആശകളുടെ ജോലി സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഒരു കൃത്യമായ നയവും പ്രവര്‍ത്തനക്ഷമമായ നടപടികളും സ്വീകരിക്കണം.
ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള ഏതൊരു ദുരിതത്തിനും ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുന്നതിന് മുമ്പ് ആദ്യം പ്രതികരിക്കുന്നത് ആശ വര്‍ക്കറാണെന്ന് എന്‍എച്ച്ആര്‍സി ഇന്ത്യ അംഗം ജസ്റ്റിസ് (ഡോ) ബിദ്യുത് രഞ്ജന്‍ സാരംഗി പറഞ്ഞു. അതിനാല്‍ സാമൂഹ്യപ്രവര്‍ത്തകരെന്ന നിലയില്‍ അവരുടെ പങ്കിന് മതിയായ പ്രതിഫലം നല്‍കി അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.