തീരദേശ ഹര്‍ത്താല്‍ തുടങ്ങി; വാടിയില്‍ ചെറിയ വാക്കേറ്റം

 തീരദേശ ഹര്‍ത്താല്‍ തുടങ്ങി;  വാടിയില്‍ ചെറിയ വാക്കേറ്റം

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധന കരാറില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ തീരമേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മല്‍സ്യമേഖല സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശത്തെ ഫിഷ് ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍.

ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നീലേശ്വരം മുതല്‍ കൊല്ലംവരെയുള്ള തീരമേഖലയില്‍ മല്‍സ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് മൂന്ന് സംഘടനകള്‍ പിന്‍മാറിയിരുന്നു.

ഹര്‍ത്താല്‍ അവഗണിച്ച് കടലില്‍ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കൊല്ലം വാടി ഹാര്‍ബറില്‍ വാക്കേറ്റമുണ്ടായി. സമരവുമായി സഹകരിക്കാത്ത തൊഴിലാളികളെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. പിന്നീട് പൊലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ചു വിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.