പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിർമ്മാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത്യധികം ഗൗരവമേറിയ ഈ വിഷയം പ്രകടനപത്രികയിൽ മുഖ്യ അജണ്ടയാക്കി ഉൾപ്പെടുത്തിയെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ലൗ ജിഹാദിന് ഏറ്റവുമധികം ഇരകളാകുന്ന ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗ്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗുമായി യാതൊരു തരത്തിലുമുള്ള ഒത്തുതീർപ്പിനുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ പ്രശനങ്ങൾ പരിഹരിക്കാൻ കഴിയാത്ത സർക്കാരിനെയും വിമർശിച്ചു. കേരളത്തിൽ കർഷകർക്ക് സംഭരണവിലയും താങ്ങുവിലയും നൽകാതെ അവരെ ദുരന്തത്തിലാക്കുകയാണെന്നും, സ്ത്രീ സുരക്ഷ ഇല്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് വാളയാർ പെൺകുട്ടികളുടെ തല മുണ്ഡനം ചെയ്ത അമ്മയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.