ജബല്‍പൂരില്‍ വൈദികര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

ജബല്‍പൂരില്‍ വൈദികര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക വൈദികരെയും വിശ്വാസികളെയും തീവ്ര ഹിന്ദുത്വ വാദികള്‍ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നോമ്പു കാലത്ത് തീര്‍ഥാടനം നടത്തിയ വിശ്വാസികളെ വഴിയില്‍ തടഞ്ഞത് മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ ജബല്‍പൂര്‍ രൂപത വികാരി ജനറാള്‍ ഫാ.ഡേവീസ്, പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് ടി എന്നീ വൈദികരെ പോലീസിനു മുന്നിലിട്ട് മര്‍ദിച്ചത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

നിയമ പാലകര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

നീതിക്കു വേണ്ടി നിയമ നിര്‍വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം ആക്രമണത്തിന് കൂട്ടുനില്‍ക്കുന്ന സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണോയെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.