മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തിന് പിഎഫ്ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി. ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി സ്വത്ത് വില്‍പന നടത്തി, ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.

ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ 3.94 കോടിയ്ക്ക് അനുസൃതമായ സ്വത്തുക്കളാണ് വില്‍പന നടത്തേണ്ടത്. കണ്ടുകെട്ടിയവയില്‍ പിഎഫ്‌ഐയുടെ സ്വത്തുവകകള്‍, ദേശീയ-സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കളുടെ സ്വത്തുവകകള്‍ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റേതായ സ്വത്തുക്കള്‍ ആദ്യവും പിന്നീട് നേതാക്കളുടെ സ്വത്തുക്കള്‍ എന്നിവയും വിറ്റ് നഷ്ടപരിഹാരം ഈടാക്കാനാണ് നിര്‍ദേശം.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് 2023 സെപ്റ്റംബര്‍ 23 നാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിന്റെ മറവില്‍ 59 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.