അമേരിക്കയുമായുള്ള ആണവക്കരാർ: രണ്ടാം ഘട്ട ചർച്ച റോമിലെന്ന് സ്ഥിരീകരിച്ച് ഇറാന്‍; മധ്യസ്ഥത വഹിക്കാന്‍ ഒമാന്‍

അമേരിക്കയുമായുള്ള ആണവക്കരാർ: രണ്ടാം ഘട്ട ചർച്ച റോമിലെന്ന് സ്ഥിരീകരിച്ച് ഇറാന്‍; മധ്യസ്ഥത വഹിക്കാന്‍ ഒമാന്‍

വാഷിങ്ടൺ ഡിസി: അമേരിക്കയുമായുള്ള ആണവ ചർച്ചയുടെ രണ്ടാം ഘട്ടം റോമിൽ നടക്കുമെന്ന് സ്ഥിരീകരിച്ച് ഇറാൻ. ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ ഒമാൻ മധ്യസ്ഥത വഹിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച എവിടെ നടക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഇറാൻ്റെ സ്ഥിരീകരണം വരുന്നത്. മസ്കറ്റിൽ നടന്ന ചർച്ചകളിലും ഒമാൻ വിദേശകാര്യ മന്ത്രിയാണ് ഇരുവിഭാഗങ്ങൾക്കുമിടയിലെ മധ്യസ്ഥനായത്.

ലോക ശക്തികളുമായുള്ള 2015 ലെ ആണവ കരാറിൽ ഇറാന് വേണ്ടി ചർച്ചകളുടെ ഭാ​ഗമായവരിൽ പ്രധാനിയായിരുന്ന തന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാളുടെ രാജി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെയാണ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രഖ്യാപനം വന്നത്. റോമിൽ വെച്ചാകും ചർച്ചകൾ നടക്കുകയെന്ന് ഇറാൻ പറയുമ്പോഴും ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല.

നെതർ‍ലാൻഡ്സിലേക്കുള്ള യാത്രയ്ക്കിടെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച ആലോചനകൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരം. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിന്റെ തലവൻ റാഫേൽ മരിയാനോ ഗ്രോസിയും (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി) ബുധനാഴ്ച ഇസ്ലാമിക് റിപ്പബ്ലിക്കിൽ എത്തിചേർന്നിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ ഏർപ്പെട്ടാൽ അതിൽ ഐഎഇഎ പരിശോധകർക്ക് പ്രവേശനം ലഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്ത വരുത്തുന്നതിനായി ആണവ നിരീക്ഷണ സംഘ തലവനും ചർച്ചകളുടെ ഭാ​ഗമായേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.