കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 70 ലധികം പേര്‍ക്ക് പരിക്കേറ്റു. ഖാര്‍കീവ് അടക്കമുള്ള സിറ്റികളിലാണ് ആക്രമണമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് നഗരങ്ങളില്‍ മിസൈലുകള്‍ വന്ന് പതിച്ചത്.
കീവിന് നേരെ റഷ്യ വലിയ മിസൈല്‍ ആക്രമണം നടത്തിയതായി ഉക്രെയ്ന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ടെലഗ്രാമില്‍ അറിയിച്ചു.
കെട്ടിടങ്ങള്‍ക്കും മറ്റു വസ്തുക്കൾക്കും അടിയില്‍പ്പെട്ട് കിടക്കുന്നവരെ രക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പരിക്കേറ്റവരില്‍ ആറ് കുട്ടികളും ഒരു ഗര്‍ഭിണിയും ഉണ്ടെന്നും കീവ് മേയര്‍ വിതലി ക്ലിച്‌ക്കോ പറഞ്ഞു. വീടുകൾ, കാറുകള്‍, മറ്റു കെട്ടിടങ്ങളെല്ലാം മിസൈല്‍ പതിച്ച് കത്തി നശിച്ചിട്ടുണ്ട്.
ഖാര്‍കീവില്‍ ഏഴ് മിസൈലുകളും 12 കാമികാസേ ഡ്രോണുകളുമാണ് പതിച്ചത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് അടുത്തിടെ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായതെന്നാണ് ഖാര്‍കീവ് മേയര്‍ ഇഹോര്‍ തെരേഖോവ് പറഞ്ഞത്.
റഷ്യ ഉക്രെയ്ന്‍ ഭൂപ്രദേശമായിരുന്ന ക്രൈമിയ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൊളോഡിമര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഉക്രെയ്‌നെ ലക്ഷ്യമിട്ട് വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം നടന്നത്.