വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ അവസാന നിമിഷങ്ങൾ പങ്കിട്ട് ഡോക്ടർ സെർജിയോ ആൽഫിയേരി. തിങ്കളാഴ്ച പുലർച്ചെ പാപ്പാക്ക് അപ്രതീക്ഷിതമായ പക്ഷാഘാതം ഉണ്ടാവുകയും പെട്ടന്ന് മരണം സംഭവിക്കുകയുമായിരുന്നെന്ന് ഡോക്ടർ സെർജിയോ ആൽഫിയേരി വെളിപ്പെടുത്തി. ജീവൻ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. ശാന്തനായി യാതൊരു വേദനയുമില്ലാതെ പെട്ടന്ന് മരണത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് മാർപാപ്പയെ ചികിത്സിച്ച ഡോക്ടർ സെർജിയോ ആൽഫിയേരി പറഞ്ഞു.
"തിങ്കളാഴ്ച പുലർച്ചെ 5.30 ന് വത്തിക്കാനിലേക്ക് വേഗത്തിൽ വരാൻ പറഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചു. ഏകദേശം 20 മിനിറ്റുകൊണ്ട് അവിടെ എത്തി. ഞാൻ പാപ്പായുടെ മുറിയിൽ പ്രവേശിച്ചപ്പോൾ അദേഹം കണ്ണുതുറന്ന് നോക്കി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് എനിക്ക് ഉറപ്പായി. തുടർന്ന് ഞാൻ പാപ്പ എന്ന് വിളിച്ചെങ്കിലും അദേഹം എന്നോട് പ്രതികരിച്ചില്ല."- സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ പറഞ്ഞു.
"ആ നിമിഷം എനിക്ക് കൂടുതലൊന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു. പാപ്പ കോമയിലായിരുന്നു. പോപ്പിനൊപ്പം ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ അദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ വഴിയിൽ വെച്ച് മരിച്ചേനെ." -ഡോക്ടർ പറഞ്ഞു.
"സിടി സ്കാൻ ചെയ്തിരുന്നെങ്കിൽ കൂടുതൽ കൃത്യമായ രോഗനിർണയം ലഭിക്കുമായിരുന്നു, പക്ഷേ ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്ന സ്ട്രോക്കുകളിൽ ഒന്നായിരുന്നു അത്."-ഡോക്ടർ കൂട്ടിച്ചേർത്തു.
ന്യുമോണിയ ബാധിതനായി 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ മാർപാപ്പയെ ചികിത്സിച്ചത് ഡോക്ടർ സെർജിയോ ആൽഫിയേരിയായിരുന്നു.