പഹല്‍ഗാം: പ്രധാനമന്ത്രിയുടെ വസതിയില്‍ സുപ്രധാന യോഗം; പ്രതിരോധ മന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, സംയുക്ത സേനാ മേധാവി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

പഹല്‍ഗാം: പ്രധാനമന്ത്രിയുടെ വസതിയില്‍ സുപ്രധാന യോഗം; പ്രതിരോധ മന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, സംയുക്ത സേനാ മേധാവി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ നിര്‍ണായക യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ ചേരുന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സിമിതി യോഗത്തിന് മുന്നോടിയായാണ് ഇന്നത്തെ യോഗം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ പല ഉന്നതല കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാ മേധാവിയും സൈനിക മേധാവിമാരും അടക്കമുള്ളവര്‍ പ്രത്യേക യോഗം ചേരുന്നത്.

പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.

എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പഹല്‍ഗാമില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് പാകിസ്ഥാന്റെ നിലപാട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.