ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന് കര്‍ണാടക സ്വദേശിയായ ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി

ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന് കര്‍ണാടക സ്വദേശിയായ  ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി

വാഷിങ്ടണ്‍: യു.എസില്‍ ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ജീവനൊടുക്കി.

കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24 നായിരുന്നു സംഭവമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. എന്നാല്‍, സംഭവ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ കുട്ടി രക്ഷപെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ഹോലോവേള്‍ഡ്' എന്ന റോബോട്ടിക്സ് കമ്പനിയുടെ സിഇഒയായിരുന്നു ഹര്‍ഷവര്‍ധന കിക്കേരി. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹ സ്ഥാപകയുമായിരുന്നു. നേരത്തേ യു.എസിലായിരുന്ന ഇരുവരും 2017 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് 'ഹോലോവേള്‍ഡ്' റോബോട്ടിക്സ് കമ്പനി സ്ഥാപിച്ചത്.

എന്നാല്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ 2022 ല്‍ കമ്പനി അടച്ചു പൂട്ടേണ്ടി വന്നു. ഇതോടെ ഹര്‍ഷവര്‍ധനയും കുടുംബവും വീണ്ടും യു.എസിലേക്ക് മടങ്ങുകയായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.