അബുജ: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. ബോർണോ സംസ്ഥാനത്ത് വിലാപ യാത്രക്കാർക്ക് നേരെ നടന്ന ആക്രമണത്തിൽ ഏഴ് ക്രൈസ്തവർ കൊല്ലപ്പെട്ടു. നിരവധി വീടുകളും പള്ളിക്കെട്ടിടങ്ങളും അക്രമകാരികൾ കത്തിച്ചു.
ആക്രമണത്തിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രദേശവാസിയായ ഇബ്രാഹിം ആദാമു പറഞ്ഞു.
ചിബോക്ക് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ മോഡു മുസ്തഫ ആക്രമണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുനേരം അഞ്ച് മണിയോടെ വിലാപയാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണം തിക്കിലും തിരക്കിലും കലാശിച്ചു. ഭീകരർ വെടിവച്ചതിനാൽ ആളുകൾ ചിതറിയോടി. ബോക്കോ ഹറാം നടത്തിയ ആക്രമണത്തിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടെന്ന് മുസ്തഫ പറഞ്ഞു.