ന്യൂഡൽഹി: ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആന്റണി ആൽബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് അദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോഡി പറഞ്ഞു.
"ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ആന്റണി ആൽബനീസിന് അഭിനന്ദനങ്ങൾ! ഈ ശക്തമായ ജനവിധി ഓസ്‌ട്രേലിയൻ ജനത നിങ്ങളുടെ നേതൃത്വത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു," മോഡി പറഞ്ഞു.
"ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കായുള്ള നമ്മുടെ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മോഡി കൂട്ടിച്ചേർത്തു.
21 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണയും മൂന്ന് വർഷം കാലാവധി നേടുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ആൽബനീസ് മാറി. ഓസ്‌ട്രേലിയൻ ഇലക്ടറൽ കമ്മീഷന്റെ കണക്കുകൾ പ്രകാരം ആൽബനീസിന്റെ സെന്റർ-ലെഫ്റ്റ് ലേബർ പാർട്ടി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിൽ ഭൂരിപക്ഷം നേടി.
പീറ്റർ ഡട്ടൺ നയിക്കുന്ന യാഥാസ്ഥിതിക പ്രതിപക്ഷ സഖ്യം പരാജയം സമ്മതിച്ചു. അവർക്ക് 24 സീറ്റുകൾ മാത്രമാണ് നേടാനായത്. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാർട്ടി നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞു. ചരിത്രപരമായ വിജയത്തിൽ ആൽബനീസിനെ അദേഹം അഭിനന്ദിച്ചു.