ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ആക്രമണം സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. വളരെ കിരാതമായ ആക്രമണമാണ് ഉണ്ടായത്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് വിക്രം മിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര - നാവിക - വ്യോമസേന സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. ജമ്മു കശ്മീരിലും രാജ്യമെമ്പാടും വര്‍ഗീയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനായിരുന്നു ശ്രമം. വിനോദ സഞ്ചാരത്തെ ഇല്ലാതാക്കാനും കശ്മീരിന്റെ വികനസത്തെ ഇല്ലാതാക്കാനും കൂടിയാണ് ആക്രമണത്തിലൂടെ ശ്രമിച്ചത്. അതിനെയെല്ലാം ഇന്ത്യ വിജയകരമായി അതിജീവിച്ചു.
പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാം ആക്രമണത്തിന് ശേഷവും രാജ്യത്തെ ഭീകര സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പാകിസ്താന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.
രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് കണ്ടെത്തി. എത്രയും വേഗം അതിനെ അവസാനിപ്പിക്കുകയും ഭീഷണി ഒഴിവാക്കുകയും വേണമെന്ന് തോന്നി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെയോടെ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതെന്ന് വിക്രം മിസ്രി വിശദീകരിച്ചു.