പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഹരിയാനയില്‍ വ്യവസായശാല ജീവനക്കാരന്‍ പിടിയില്‍

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഹരിയാനയില്‍ വ്യവസായശാല ജീവനക്കാരന്‍ പിടിയില്‍

ചണ്ഡീഗഡ്: പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹരിയാനയില്‍ യുവാവ് അറസ്റ്റില്‍. ഹരിയാന പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന നൗമാന്‍ ഇലാഹി(24)യെയാണ് പാനിപ്പത്ത് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൗമാന്‍ ഇലാഹിയെ അറസ്റ്റ് ചെയ്തതെന്ന് കര്‍ണാല്‍ പൊലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് പാകിസ്ഥാനിലെ ചിലരുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. പല പ്രധാനപ്പെട്ട വിവരങ്ങളും പ്രതി ഇവര്‍ക്ക് കൈമാറിയിരുന്നതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ചോദ്യം ചെയ്യലിലും തെളിവ് ശേഖരത്തിലും പ്രതിക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പാനിപ്പത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരെയും ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.