ചിക്കാഗോ: അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഉപയോഗിച്ചിരുന്ന അമൂല്യമായ വസ്തുക്കൾ വിറ്റുപോയത് അതിശയിപ്പിക്കുന്ന തുകയ്ക്ക്. എബ്രഹാം ലിങ്കൺ കൊല്ലപ്പെടുന്ന രാത്രിയിൽ അദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട രണ്ട് കയ്യുറകൾ അടക്കം 144 ഇനങ്ങളാണ് ചിക്കാഗോയിൽ ലേലത്തിൽ വെച്ചത്.
ഇതിൽ 135 ഇനങ്ങൾ വിറ്റ് പോയി. ലേലത്തിൽ നിന്ന് 7.9 മില്യൺ ഡോളറാണ് ലഭിച്ചത്. ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റഴിക്കപ്പെട്ടത് അദേഹം ഉപയോഗിച്ചിരുന്ന കൈയ്യുറകളായിരുന്നു. ഇത് കൂടാതെ 1865 ൽ ഏപ്രിൽ 14ന് വെടിയേറ്റ രാത്രിയിൽ ലിങ്കൺ കൈവശം വെച്ചിരുന്ന രണ്ട് തൂവാലകളിൽ ഒന്ന് 826,000 ഡോളറിനാണ് വിറ്റത്. ഇത് കൂടാതെ ജോൺ വിൽക്സ് ബൂത്തിന്റെ നേതൃത്വത്തിൽ നടന്ന കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്ന മൂന്ന് പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു വാണ്ടഡ് പോസ്റ്റർ 762,500 ഡോളറിനാണ് വിറ്റിരിക്കുന്നത്.
മാത്രമല്ല എബ്രഹാം ലിങ്കൺ എഴുതാനുപയോഗിച്ചിരുന്ന നോട്ട്ബുക്കിൽ അദേഹത്തിന്റെ കൈയ്യക്ഷരം പതിഞ്ഞ പഴക്കമേറിയ എഴുത്തിന് വൻ തുകയാണ് ലേലത്തിൽ ലഭിച്ചത്. ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ലേലത്തിൽ നിന്നുള്ള വരുമാനം കടം വീട്ടുന്നതിനായി ഉപയോഗിക്കുമെന്നും അധികമായി ലഭിക്കുന്ന തുക ഞങ്ങളുടെ തുടർച്ചയായ പരിചരണത്തിനും വിപുലമായ ശേഖരണത്തിന്റെ പ്രദർശനത്തിനുമായി ഉപയോഗിക്കുമെന്നും പറയുന്നു.