'അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു'; പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ

'അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു'; പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് സുരക്ഷാ കൗണ്‍സിലില്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണക്കാരാണ്. ഇന്ത്യയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനില്‍ക്കണമെന്നും അദേഹം പറഞ്ഞു.

സിവിലിയന്മാരുടെ സുരക്ഷയെക്കുറിച്ച് പാകിസ്ഥാന്‍ പ്രതിനിധി നടത്തിയ അഭിപ്രായത്തിന് മറുപടി നല്‍കുകയായിരുന്നു പി ഹരീഷ്. തീവ്രവാദികളെയും സാധാരണക്കാരെയും തമ്മില്‍ പാകിസ്ഥാന്‍ ഒരു വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും അത്തരമൊരു രാജ്യത്തിന് സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും അദേഹം പറഞ്ഞു.

പല വിഷയങ്ങളിലും പാകിസ്ഥാന്‍ പ്രതിനിധി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പതിറ്റാണ്ടുകളായി അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യ നേരിടുന്നുണ്ട്. 26/11 ലെ മുംബൈ നഗരത്തിനെതിരായ ഭീകരമായ ആക്രമണം മുതല്‍ 2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തതുവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.