അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ; 19 കൊല്ലം പൂര്‍ത്തിയാക്കിയതിനാല്‍ മോചനം 2026 ഡിസംബറില്‍

അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ; 19 കൊല്ലം പൂര്‍ത്തിയാക്കിയതിനാല്‍ മോചനം 2026 ഡിസംബറില്‍

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹിമിന്റെ മോചനം വൈകും. റിയാദ് ക്രിമിനല്‍ കോടതി അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചു. പൊതു അവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരമാണ് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചത്.

കേസില്‍ ഇതുവരെ അനുഭവിച്ച തടവു കാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. അതുപ്രകാരം 2026 ഡിസംബറില്‍ 20 വര്‍ഷം തികയും. ഇതിനു ശേഷം മാത്രമേ റഹീമിന് മോചനമുണ്ടാകൂ. സൗദി സമയം ഇന്ന് രാവിലെ 9.30ന് നടന്ന കോടതി സിറ്റിങിലാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ തടവിലാണ് റഹീം.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ അബ്ദുള്‍ റഹിമിന് വധ ശിക്ഷയാണ് കോടതി നേരത്തെ വിധിച്ചിരുന്നത്. എന്നാല്‍ 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് കൊല്ലപ്പെട്ട ബാലന്റെ കുടുംബം മാപ്പ് നല്‍കിയതോടെയാണ് ഒമ്പത് മാസം മുമ്പ് വധ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം പബ്ലിക് റൈറ്റ് പ്രകാരം കേസ് തീര്‍പ്പാകാതിരുന്നതോടെ ജയില്‍ മോചനത്തില്‍ തീരുമാനം നീളുകയായിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങാണ്? നടന്നത്. ഇന്നത്തെ സിറ്റിങില്‍ ഓണ്‍ലൈനായി ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീമിന്റെ കുടംബത്തിന്റൈ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ല്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.