ഇന്ത്യയുടെ പ്രതിരോധ മേഖല വീണ്ടും ശക്തമാകും; അഞ്ചാം തലമുറ യുദ്ധവിമാനം യാഥാര്‍ത്ഥ്യമാകുന്നു

ഇന്ത്യയുടെ പ്രതിരോധ മേഖല വീണ്ടും ശക്തമാകും; അഞ്ചാം തലമുറ യുദ്ധവിമാനം യാഥാര്‍ത്ഥ്യമാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് മുന്നേറ്റം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊ ടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് നിര്‍ണായക ചുവടുവയ്പ്പാണിത്.

അഡ്വാന്‍സ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (AMCA) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിന് അംഗീകാരം ലഭിച്ചു. ഇതിന് ആവശ്യമായ റഡാര്‍, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തിയാക്കി. രാജ്യത്തെ സ്വകാര്യ പ്രതിരോധ കമ്പനികളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക. യുദ്ധ വിമാനത്തിന്റെ എഞ്ചിന്‍ വികസനവും പുരോഗമിക്കുന്നുണ്ട്.

പദ്ധതി നടപ്പിലാക്കാന്‍ എയര്‍നോട്ടിക്‌സ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ പങ്കും നിര്‍ണായകമാണ്. പദ്ധതിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.

കഴിഞ്ഞ വര്‍ഷം യുദ്ധവിമാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അംഗീകാരം നല്‍കിയിരുന്നു. 15,000 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.