പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കും; ഹാര്‍വാഡിനെതിരേ വീണ്ടും ട്രംപ് ഭരണകൂടം

പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കും; ഹാര്‍വാഡിനെതിരേ വീണ്ടും ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍:  ഹാര്‍വാഡ് സര്‍വകലാശാലയ്ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കും. ഫെഡറല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹാര്‍വാഡ് സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്, സര്‍വകലാശാലയ്ക്കുള്ള 200 കോടിയിലധികം ഡോളറിന്റെ സഹായധനം ട്രംപ് ഭരണകൂടം നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് കോടി ഡോളറിന്റെ കരാറുകള്‍ മരവിപ്പിക്കാനുള്ള നീക്കം.

സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കാനും പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ഫെഡറല്‍ ഏജന്‍സികള്‍ക്ക് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കത്ത് ഉടന്‍ കൈമാറിയേക്കും. ഒന്‍പതോളം ഫെഡറല്‍ ഏജന്‍സികളുമായുള്ള കരാര്‍ ഇതോടെ ഹാര്‍വാര്‍ഡിന് നഷ്ടമാകുമെന്നാണ് സൂചന.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായുണ്ടായിരുന്ന 49,858 ഡോളറിന്റെ കരാര്‍, സീനിയര്‍ എക്സിക്യൂട്ടീവ് ട്രെയിനിങ്ങിന് വേണ്ടി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റുമായുള്ള 25,800 ഡോളറിന്റെ കരാര്‍ തുടങ്ങിയവയാകും ഹാര്‍വാഡിന് നഷ്ടമാകുന്നതില്‍ പ്രധാനപ്പെട്ട കരാറുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.