ദേശീയപാത തകര്‍ച്ച: കടുത്ത നടപടിയുമായി ദേശീയപാത അതോറിറ്റി; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കണം

ദേശീയപാത തകര്‍ച്ച: കടുത്ത നടപടിയുമായി ദേശീയപാത അതോറിറ്റി; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കണം

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ദേശീയപാത തകര്‍ച്ചയില്‍ കടുത്ത നടപടിയുമായി ദേശീയപാത അതോറിറ്റി. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും പദ്ധതിയുടെ സ്വതന്ത്ര എന്‍ജിനിയറായ ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കി. തകര്‍ന്ന ഭാഗം അവശിഷ്ടങ്ങള്‍ നീക്കി സ്വന്തം ചെലവില്‍ കരാര്‍ കമ്പനി ഫ്‌ളൈഓവര്‍ നിര്‍മിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്പനി വഹിക്കണമെന്നുമാണ് നിര്‍ദേശം.

ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ താല്‍കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പാതയുടെ തകര്‍ച്ച പരിശോധിച്ച ഐ.ഐ.ടി വിദഗ്ധര്‍ അടങ്ങിയ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കേന്ദ്ര ഉപരിതലഗതാഗത സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡല്‍ഹിയിലെ ഡോ. അനില്‍ ദീക്ഷിത്, ഐഐടി കാന്‍പുരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹന്‍കൃഷ്ണ എന്നിവരാണ് പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

മണ്ണിന്റെ സവിശേഷത കണക്കിലെടുക്കാതെ രൂപകല്‍പനയും നിര്‍മാണവും നടത്തിയത് ഗുരുതരവീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പ്രൊഫ. ജി.വി റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.