ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ വിശദീകരണത്തില്‍ കാര്യങ്ങള്‍ വ്യക്തമായി; പാക് അനകൂല നിലപാട് മാറ്റി കൊളംബിയ

ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ വിശദീകരണത്തില്‍ കാര്യങ്ങള്‍ വ്യക്തമായി; പാക് അനകൂല നിലപാട് മാറ്റി കൊളംബിയ

ബൊഗോട്ട:  ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാനികള്‍ക്കായി അനുശോചനമറിയിച്ച തങ്ങളുടെ പ്രസ്താവന പിന്‍വലിക്കാനൊരുങ്ങി കൊളംബിയ. കൊളംബിയയുടെ പാക് അനുകൂല നിലപാടിലുള്ള ഇന്ത്യയുടെ നിരാശ നേരിട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്ന ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിരാശ നേരിട്ട് അറിയിച്ചിരുന്നു. പിന്നീട് കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെ കുറിച്ച് ഇന്ത്യയുടെ മുന്‍ യു.എസ് അംബാസഡറും ബിജെപി നേതാവുമായ തരണ്‍ജീത് സിങ് സന്ധുവും വ്യക്തമാക്കി.

കൊളംബിയയുടെ ആക്ടിങ് ഫോറിന്‍ മിനിസ്റ്ററുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുകയും കൊളംബിയയുടെ ശ്രദ്ധയില്‍പ്പെടാത്ത വിഷയങ്ങളുള്‍പ്പെടെ അവതരിപ്പിക്കുകയും ചെയ്തു. കൊളംബിയ താമസിയാതെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ അംഗമാകുമെന്നതാണ് ആ രാജ്യത്തെ സംബന്ധിച്ച നിലവിലെ പ്രധാന കാര്യമെന്നും സന്ധു പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വിശദീകരണത്തില്‍ പാകിസ്ഥാനെതിരേ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നതിന്റെ സാഹചര്യം മനസിലാക്കാനായതായും ഇന്ത്യയുമായുള്ള ചര്‍ച്ച തുടരുന്നതില്‍ പൂര്‍ണ വിശ്വാസമുള്ളതായും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാന്‍ഡ വില്ലവിസെന്‍സിയോ പ്രതികരിച്ചു.

ഉപരോധ പട്ടികയിലുള്ള ഒരു ഭീകരന്റെ ശവസംസ്‌കാരം അടക്കം ചൂണ്ടിക്കാണിച്ചാണ് കൊളംബിയന്‍ പ്രതിനിധികളോട് ഇന്ത്യന്‍ സംഘം സാഹചര്യങ്ങള്‍ വിശദീകരിച്ചത്. ശവസംസ്‌കാര ചടങ്ങില്‍ പാകിസ്ഥാനിലെ മുതിര്‍ന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്ന് തരൂര്‍ വ്യക്തമാക്കി.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന തീവ്രവാദികള്‍ക്ക് ആയുധവും ധനസഹായവും പരിശീലനവും നല്‍കുകയും അവര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്നു. അത്രയധികം പരസ്പര ബന്ധമാണ് അവര്‍ക്കിടയില്‍ നാം കാണുന്നത്. ഭീകരരെ പാകിസ്ഥാന്‍ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ കൊളംബിയന്‍ പ്രതിനിധി സംഘത്തോട് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.