'ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈനയുടെ ശ്രമം': മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

'ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈനയുടെ ശ്രമം': മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

സിങ്കപ്പൂര്‍: ചൈനയ്‌ക്കെതിരെ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനായി ചൈന സൈനിക ശക്തി പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

ഇന്തോ-പസഫിക് സഖ്യകക്ഷികള്‍ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളും. ചൈന ഉയര്‍ത്തുന്ന ഭീഷണി യഥാര്‍ത്ഥവും ആപല്‍ സൂചന നല്‍കുന്നതുമാണെന്നും ഹെഗ്‌സെത്ത് പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള പ്രതിരോധ നേതാക്കളെ ഒരുമിച്ച് കൊണ്ടു വരുന്നതിനുള്ള വേദിയായ 'ഷാങ്‌റി ലാ ഡയലോഗ'ില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തായ് വാന്‍ അധിനിവേശത്തിന് ആവശ്യമായ സൈനിക ശേഷി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് ചൈന. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം തടയാന്‍ യു.എസ് തങ്ങളുടെ തന്ത്രം ക്രമീകരിക്കുന്നുണ്ട്. ഏഷ്യയിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ പ്രതിരോധം വേഗത്തില്‍ ശക്തിപ്പെടുത്തണമെന്നും ഹെഗ്‌സെത്ത് ആവശ്യപ്പെട്ടു.

വ്യാപാരം, സാങ്കേതിക വിദ്യ, പ്രാദേശിക സ്വാധീനം തുടങ്ങിയവയെച്ചൊല്ലി യുഎസ്-ചൈന ബന്ധം ഉലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് യു.എസ് പ്രതിരോധ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്.

ചൈനയുടെ നടപടിയെ ഒരു മുന്നറിയിപ്പെന്നാണ് പീറ്റ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്. സൈബര്‍ ആക്രമണങ്ങള്‍, അയല്‍ രാജ്യങ്ങളെ ഉപദ്രവിക്കല്‍, നിയമ വിരുദ്ധമായി ദക്ഷിണ ചൈനാക്കടലിലെ പ്രദേശങ്ങള്‍ സൈനികവല്‍കരിക്കല്‍ തുടങ്ങിയവയുടെ പേരില്‍ അദേഹം ചൈനയെ കുറ്റപ്പെടുത്തി.

അമേരിക്കയുടെ മേലോ, സഖ്യകക്ഷികള്‍ക്ക് മേലോ ചൈന ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.