'തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു'; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഇസ്രയേല്‍ സൈന്യം

'തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചു'; മുഹമ്മദ് സിന്‍വാറിനെ വകവരുത്തിയത് അതിസങ്കീര്‍ണ ഓപ്പറേഷനിലൂടെയെന്ന് ഇസ്രയേല്‍ സൈന്യം

ഗാസ: ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഗാസയിലെ തലവനുമായ മുഹമ്മദ് സിന്‍വാറിനെ വധിച്ചത് അതി സങ്കീര്‍ണമായ ഓപ്പറേഷനിലൂടെയെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്).

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ താഴെ പ്രത്യേകം നിര്‍മിച്ച ഭൂഗര്‍ഭ അറയിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ അടക്കമുള്ളവരുടെ താവളം. അതി സങ്കീര്‍ണമായ തുരങ്ക പാതയിലൂടെ ഏറെ സഞ്ചരിച്ചാണ് ഇസ്രയേലി സൈന്യം അവിടെയെത്തിയത്.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇസ്രയേല്‍ സെക്യൂരിറ്റി അഥോറിറ്റി, ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഇസ്രയേല്‍ എയര്‍ ഫോഴ്സ് എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മുഹമ്മദ് സിന്‍വാറിനെയും മറ്റൊരു നേതാവായ മുഹമ്മദ് സബാനെഹ് എന്നിവരുള്‍പ്പെടെ 28 പേരെ വധിക്കാനായത്.

ഈ ഭൂഗര്‍ഭ ഒളിത്താവളവും തീവ്രവാദികളെ 'ഉന്മൂലനം' ചെയ്യുന്നതിനായി നടത്തിയ ഓപ്പറേഷനും കാണിക്കുന്ന ഒരു വീഡിയോ ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ പുറത്തു വിട്ടു. ആക്രമണത്തിന് മുമ്പും ശേഷവും കൃത്യമായ വ്യോമ നിരീക്ഷണം, അധിക ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ സിവിലിയന്‍ നാശ നഷ്ടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു.


അതേസമയം തങ്ങള്‍ നടത്തിയ റെയ്ഡ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും ഐഡിഎഫ് അവകാശപ്പെട്ടു. ഭീകര പ്രവര്‍ത്തനത്തിനായി ആശുപത്രി ഉപയോഗിച്ചതിലൂടെ സാധാരണക്കാരെ നിന്ദ്യമായും ക്രൂരമായും ഹമാസ് ചൂഷണം ചെയ്യുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു യഹിയ സിന്‍വാര്‍.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കഴിഞ്ഞ വര്‍ഷം ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് പിന്‍ഗാമിയായി ഹമാസ് യഹിയയെ നിയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 ന് നടന്ന ഏറ്റുമുട്ടലിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്.

സഹോദരന്റെ മരണ ശേഷം മുഹമ്മദ് സിന്‍വാര്‍ നേതൃത്വത്തിലെത്തി. പിന്നീട് ഇസ്രയേലിനെതിരായ പല നീക്കങ്ങളും നടത്തിയത് ഇയാളായിരുന്നു. ഇക്കഴിഞ്ഞ മെയ് 14 ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായുള്ള വിവരം പുറത്തു വന്നിരുന്നു.

എന്നാല്‍, ഇയാള്‍ മരിച്ചോ, ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന (ഐഡിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.