'വ്യോമാക്രമണം റഷ്യ അര്‍ഹിച്ചിരുന്നു; ഒന്നരവര്‍ഷം ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷൻ': സെലന്‍സ്‌കി

'വ്യോമാക്രമണം റഷ്യ അര്‍ഹിച്ചിരുന്നു; ഒന്നരവര്‍ഷം ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷൻ': സെലന്‍സ്‌കി

കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ഉക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതികരിച്ച് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും വ്യോമാക്രമണം റഷ്യ അര്‍ഹിക്കുന്നതാണെന്നും സെലന്‍സ്‌കി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.

'ഇന്ന് റഷ്യയ്‌ക്കെതിരെ ബുദ്ധിപരമായ നീക്കമാണ് ഉക്രെയ്ന്‍ നടത്തിയത്. ഉക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുളള അവരുടെ സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമായിരുന്നു അത്. ആക്രമണത്തില്‍ റഷ്യയ്ക്ക് കാര്യമായ നഷ്ടങ്ങളുണ്ടായി. അത് പൂര്‍ണമായും ന്യായീകരിക്കാവുന്നതാണ്. അവര്‍ അത് അര്‍ഹിക്കുന്നു' എന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

സ്‌പൈഡേഴ്‌സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനില്‍ 117 ഡ്രോണുകളാണ് ഉക്രെയ്ന്‍ ഉപയോഗിച്ചത്. റഷ്യന്‍ വ്യോമതാവളങ്ങളില്‍ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനികൾ ആക്രമിക്കപ്പെട്ടുവെന്ന് സെലന്‍സ്‌കി പറഞ്ഞു. ഒന്നരവര്‍ഷം ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷനാണിത്. ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ അംഗീകാരം നല്‍കിയ ഒരു കാര്യം ഫലപ്രാപ്തിയിലെത്തുകയും റഷ്യയ്ക്ക് യുദ്ധവിമാനങ്ങളുള്‍പ്പെടെ വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു എന്നത് ശരിക്കും സംതൃപ്തി തരുന്ന ഒരു കാര്യമാണ്. ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടരും'- സെലന്‍സ്‌കി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.