കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; ദുരിതപ്പെയ്ത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 34 മരണം, വ്യാപക നാശനഷ്ടം

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; ദുരിതപ്പെയ്ത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 34 മരണം, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കുറഞ്ഞു നിന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ്.

അടുത്ത ഏതാനും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് കേരളത്തിലെ വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി.

ബ്രഹ്‌മപുത്ര, ബരാക് ഉള്‍പ്പെടെ പത്ത് പ്രധാന നദികള്‍ അപകട നിലയ്ക്ക് മുകളിലാണ്. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒന്‍പതുപേര്‍ വീതവും മേഘാലയയില്‍ ആറുപേരും മിസോറാമില്‍ അഞ്ചു പേരും സിക്കിമില്‍ മൂന്ന് പേരും നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു.

അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനം തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി. മണ്ണിടിച്ചിലില്‍ വാഹനം കൊക്കയില്‍ വീണ് ഗര്‍ഭിണികളടക്കം ഏഴ് പേരാണ് മരിച്ചത്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.