നീറ്റ് പിജി പരീക്ഷ മാറ്റി: നടപടി സുപ്രീം കോടതി നിര്‍ദേശ പ്രകാരം

നീറ്റ് പിജി പരീക്ഷ മാറ്റി: നടപടി സുപ്രീം കോടതി നിര്‍ദേശ പ്രകാരം

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി (നീറ്റ്-പിജി) മാറ്റി. ഈ മാസം പതിനഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് പരീക്ഷ മാറ്റിവച്ചത്. ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി

രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് സ്വേഛാപരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോള്‍ അതിന് ഏക സ്വഭാവം ഉണ്ടാവില്ല. അതിനാല്‍ ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യോട് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ട് ചോദ്യ പേപ്പറുകള്‍ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

രാജ്യത്തൊട്ടാകെയുള്ള 52,000 പിജി മെഡിക്കല്‍ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിനായി രണ്ട് ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.