നാവികസേനയ്ക്ക് കരുത്തേകാന്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി; എംഡിഎല്ലുമായി 38,000 കോടിയുടെ വമ്പന്‍ പ്രതിരോധ കരാര്‍

നാവികസേനയ്ക്ക് കരുത്തേകാന്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി; എംഡിഎല്ലുമായി 38,000 കോടിയുടെ വമ്പന്‍ പ്രതിരോധ കരാര്‍

ന്യൂഡല്‍ഹി: നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ. പ്രതിരോധ പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡ് ( എംഡിഎല്‍) ആണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. ഏകദേശം 38,000 കോടിരൂപയുടെ വമ്പന്‍ പ്രതിരോധ കരാറാണ് എംഡിഎല്ലിന് ലഭിക്കാന്‍ പോകുന്നത്.

കരാര്‍ ഈ മാസം ഒപ്പിട്ടേക്കും. പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അന്തര്‍വാഹിനി നിര്‍മിക്കുക. കല്‍വരി ക്ലാസില്‍ വരുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് നിര്‍മിക്കുക. ഇതിന്റെ 60 ശതമാനവും ഇന്ത്യന്‍ ഘടകങ്ങളായിരിക്കും. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനി.

പുതിയ അന്തര്‍വാഹിനിയില്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ഇതിലൊന്ന് ഇന്ത്യ സ്വയം വികസിപ്പിച്ച എയര്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ്. പരമ്പരാഗത ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികള്‍ക്ക് നിശ്ചിത ഇടവേളകളില്‍ ജലോപരിതലത്തിലേക്ക് ഉയര്‍ന്നു വരേണ്ടതായുണ്ട്. ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിനും വായു നിറയ്ക്കുന്നതിനുമൊക്കെ ഇത് അത്യാവശ്യമാണ്.

എന്നാല്‍ തദ്ദേശീയമായി വികസിപ്പിച്ച എയര്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം അന്തര്‍വാഹിനിയെ കൂടുതല്‍ സമയം സമുദ്രാന്തര്‍ഭാഗത്ത് തുടരാന്‍ അനുവദിക്കും. ഇത് അന്തര്‍വാഹിനിയുടെ രഹസ്യ നീക്കത്തിനെയും കാര്യക്ഷമതയേയും വളരെയധികം സഹായിക്കും. ഇന്ത്യയുടെ നിലവിലുള്ള പരമ്പരാഗത അന്തര്‍വാഹിനികള്‍ക്ക് ഈ സംവിധാനമില്ല.

ഫ്രഞ്ച് നേവല്‍ ഗ്രൂപ്പുമായി സഹകരിച്ച് അവരുടെ സ്‌കോര്‍പ്പീന്‍ ക്ലാസ് അന്തര്‍വാഹിനിയെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച് വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനികള്‍. ദീര്‍ഘദൂര ടോര്‍പ്പിഡോകള്‍, കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളതാണ് കല്‍വരി ക്ലാസില്‍ വരുന്ന അന്തര്‍വാഹിനികള്‍. ഇവയെ രഹസ്യനിരീക്ഷണത്തിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്. നിലവില്‍ കല്‍വരി ക്ലാസില്‍ വരുന്ന അഞ്ച് അന്തര്‍വാഹിനികള്‍ നാവികസേനയ്ക്കുണ്ട്. ആറാമതായി ഐഎന്‍എസ് വാഗ്ഷീര്‍ കഴിഞ്ഞ ജനുവരിയില്‍ നാവികസേനയുടെ ഭാഗമായി. മൂന്നെണ്ണം കൂടി വരുന്നതോടെ ഈ ക്ലാസില്‍ വരുന്ന അന്തര്‍വാഹിനികളുടെ എണ്ണം ഒമ്പതായി ഉയരും.

നാവികസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍. നിലവില്‍ സേനയുടെ പക്കലുള്ള കാലപ്പഴക്കം ചെന്ന റഷ്യന്‍ നിര്‍മിത കിലോ ക്ലാസ് അന്തര്‍വാഹിനികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനികളെ ഉള്‍പ്പെടുത്തുന്നത്. നിലവിലുള്ള കല്‍വരി ക്ലാസ് അന്തര്‍വാഹിനികളേക്കാള്‍ വലിപ്പത്തിലും സാങ്കേതിക വിദ്യയിലും ഏറെ മുന്നിട്ടുനില്‍ക്കുന്നവയാകും പുതിയവ. ഇതിലുപയോഗിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഡിആര്‍ഡിഒ ആണ് വികസിപ്പിച്ചത്. ഇതിലൂടെ പരമാവധി 21 ദിവസം വരെ അന്തര്‍വാഹിനിക്ക് കടലിനുള്ളില്‍ കഴിയാന്‍ സാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.