വത്തിക്കാൻ സിറ്റി: സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇരു രാജ്യങ്ങൾക്കുമിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും പാപ്പ ആഹ്വാനം ചെയ്തതായി വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.
ഉക്രെയിനിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് മാർപാപ്പ പുടിനോട് സംസാരിച്ചു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനായി അഭ്യർഥിച്ചതായും ബ്രൂണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തടവുകാരെ കൈമാറുന്നതിനായി സൗകര്യമൊരുക്കുന്നതിനുള്ള കർദിനാൾ മാറ്റിയോ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
മെയ് 12 ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി മാർപാപ്പ ഫോൺ സംഭാഷണം നടത്തിയിരുന്നു. അതിന് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് പുടിനുമായി മാർപാപ്പയുടെ പുടിനുമായുള്ള ഫോൺ സംഭാഷണം.