പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിക്കും; നിര്‍ണായക നീക്കവുമായി ഇന്ത്യ

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിക്കും; നിര്‍ണായക നീക്കവുമായി ഇന്ത്യ

ന്യൂഡല്‍ഹി: സിന്ധു നദിജല കരാറിന്റെ ഭാഗമായി ഇന്ത്യന്‍ നദികളില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അതിനായി പുതിയ കനാലുകള്‍ പണിത് ജലം ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.

ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാന്‍ കനാല്‍ നിര്‍മിക്കും. ആദ്യ ഘട്ടത്തില്‍ ജലം രാജസ്ഥാനിലെ ശ്രീ ഗംഗ നഗറില്‍ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിര്‍മിക്കുക. 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലായിരിക്കും ഇതിനായി നിര്‍മിക്കുക.

മൂന്ന് വര്‍ഷമാണ് കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാ നദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മിക്കും. ജലം യമുനയില്‍ എത്തുന്നതോടെ, ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് ജലം ഒഴുകും.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. അടുത്തിടെ സിന്ധു നദിജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വീണ്ടും പാകിസ്ഥാന്‍ ഇന്ത്യക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിനാണ് കത്ത് കൈമാറിയത്. ഇതേ അപേക്ഷയുമായി പാകിസ്ഥാന്‍ നേരത്തെ നല്‍കിയ രണ്ട് കത്തുകള്‍ ഇന്ത്യ തള്ളിയിരുന്നു.

അതേസമയം പാകിസ്ഥാന്‍ കൈമാറിയ പുതിയ കത്ത് ജല്‍ ശക്തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.