ജലന്ധർ രൂപതയ്ക്ക് പുതിയ അധ്യക്ഷൻ; ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ നിയമിച്ച് മാർപാപ്പ

ജലന്ധർ രൂപതയ്ക്ക് പുതിയ അധ്യക്ഷൻ; ഫാ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ നിയമിച്ച് മാർപാപ്പ

ജലന്ധർ : മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരികുന്നേല്‍ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പ്. 63 കാരനായ ഫാ.ജോസ് നിലവില്‍ രൂപത അഡ്മിനിസ്ട്രേറ്ററാണ്. പാല രൂപതയുടെ കീഴിലുള്ള കാളകെട്ടിയില്‍ ജനിച്ച ഫാ.ജോസ് 1991 മുതല്‍ ജലന്ധര്‍ രൂപതയിലെ വൈദികനാണ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍.

ലിയോ പതിനാലാമൻ മാർപാപ്പയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്.

1962 ഡിസംബർ 24 ന് പാലാ രൂപതയിൽപ്പെട്ട കലക്കെട്ടിയിൽ ആയിരുന്നു നിയുക്ത മെത്രാൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ ജനനം. നാഗ്പൂരിൽ വൈദിക പഠനം പൂർത്തിയാക്കിയതിന് ശേഷം 1991 മെയ് ഒന്നിന് ജലന്ധർ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ച അദേഹം ഇടവകവികാരി, സെമിനാരി അധ്യാപകൻ, വിദ്യാലയ മേധാവി, ജലന്തർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.

2007 മുതൽ 2020 വരെ രൂപതയുടെ ചാൻസലറും ജുഡീഷ്യൽ വികാരിയുമായിരുന്നു. ജലന്ധറിലെ ഹോളി ട്രിനിറ്റി റീജിയണൽ മേജർ സെമിനാരിയിൽ പഠിപ്പിക്കുകയും ദൈവശാസ്ത്ര വിഭാഗം മേധാവിയായും സെമിനാരിയുടെ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തു. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു. 1,23,434 കത്തോലിക്കരും 214 വൈദികരും 897 സന്യാസിനീ സഹോദരിമാരും 147 ഇടവകകളും ചേര്‍ന്നതാണ് ജലന്ധർ രൂപത.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.