വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സ്നേഹ സമ്മാനവുമായി ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ ടാനം സാൻഡ്‌സിലെ സെന്റ് ഫ്രാൻസിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾ. കൈകൊണ്ട് നിർമ്മിച്ച ഒരു വിരിപ്പാണ് സമ്മാനമായി നൽകിയത്. ഓസ്‌ട്രേലിയയുടെ ഔദ്യോഗിക മൃഗമായ കങ്കാരു ഉൾപ്പെടെയുള്ള വിവിധ മൃഗങ്ങളുടെ ചിത്രങ്ങളാണ് കുട്ടികൾ വിരിപ്പിൽ തുന്നിച്ചേർത്തിരുന്നത്.
വത്തിക്കാന്റെ ഓസ്‌ട്രേലിയൻ അംബാസഡർ കീത്ത് പിറ്റ് വഴിയാണ് വിദ്യാർഥികൾ സ്നേഹ സമ്മാനം പാപ്പയ്ക്ക് കൈമാറിയത്. ഔദ്യോഗിക രേഖകൾക്കൊപ്പം മക്കാഡമിയ നട്‌സ്, ഉണക്കമുന്തിരി, റെഡ് വൈൻ, ടിം ടാം ചോക്ലേറ്റുകൾ എന്നിവയാണ് അംബാസഡർ പിറ്റ് പാപ്പയ്ക്ക് സമ്മാനമായി നൽകിയത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഊഷ്മളവും ആകർഷകവുമാണെന്ന് അംബാസഡർ പിറ്റ് പറഞ്ഞു. മാർപാപ്പയുടെ നിയമനത്തിന് ഓസ്‌ട്രേലിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രധാനമന്ത്രി ആന്റണി ആൽബനീസ് അടക്കമുള്ളവർ പാപ്പായെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.