റഷ്യന്‍ ആക്രമണം മുന്നില്‍ക്കണ്ട് ജര്‍മനി; കൂടുതല്‍ ബങ്കറുകളും സംരക്ഷണ ഷെല്‍ട്ടറുകളും നിര്‍മിക്കുന്നു

 റഷ്യന്‍ ആക്രമണം മുന്നില്‍ക്കണ്ട് ജര്‍മനി;  കൂടുതല്‍ ബങ്കറുകളും സംരക്ഷണ ഷെല്‍ട്ടറുകളും നിര്‍മിക്കുന്നു

ബെര്‍ലിന്‍: സമീപ ഭാവിയില്‍ റഷ്യയില്‍ നിന്നുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നും അത് നേരിടാന്‍ രാജ്യം തയ്യാറാകണമെന്നുമുള്ള മുന്നറിയിപ്പുമായി ജര്‍മനി.

ഇതിന്റെ ഭാഗമായി ബോംബ് പ്രൂഫ് ബങ്കറുകളുടെയും സംരക്ഷണ ഷെല്‍ട്ടറുകളുടെയും ശൃംഖല വേഗത്തില്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ രാജ്യം തയ്യാറാക്കുന്നതായി ഒരു മുതിര്‍ന്ന സിവിലിയന്‍ സംരക്ഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഒരു യുദ്ധത്തിന് നമ്മള്‍ തയ്യാറെടുക്കേണ്ട ഒരു സാഹചര്യമില്ല എന്നൊരു വിശ്വാസം ജര്‍മനിയില്‍ വളരെക്കാലമായി വ്യാപകമായിരുന്നു. ഇന്നത് മാറി. യൂറോപ്പില്‍ ഒരു വലിയ യുദ്ധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്' - ഫെഡറല്‍ ഓഫിസ് ഓഫ് സിവില്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ അസിസ്റ്റന്‍സിന്റെ (ബിബികെ) തലവന്‍ റാല്‍ഫ് ടൈസ്ലര്‍ പറഞ്ഞതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

തുരങ്കങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, ഭൂഗര്‍ഭ ഗാരേജുകള്‍, കാര്‍ പാര്‍ക്കുകള്‍, പൊതു കെട്ടിടങ്ങളുടെ നിലവറകള്‍ എന്നിവ സംരക്ഷണ ഷെല്‍ട്ടറുകളാക്കി മാറ്റുന്നതിനും പത്ത് ലക്ഷം ആളുകള്‍ക്ക് വേഗത്തില്‍ ഒളിക്കാനുള്ള സ്ഥലം സൃഷ്ടിക്കുന്നതിനും ശ്രമം നടത്തേണ്ടതുണ്ടെന്ന് ടൈസ്ലര്‍ ആവശ്യപ്പെട്ടു. ഈ വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ തന്റെ ഏജന്‍സി ഒരു സമഗ്ര പദ്ധതി അവതരിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

ജര്‍മനിയില്‍ ശീതയുദ്ധാനന്തരം അവശേഷിക്കുന്ന 2,000 ത്തോളം ബങ്കറുകളിലും സംരക്ഷണ മുറികളിലും ഏകദേശം 580 എണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ. അവയില്‍ മിക്കതിന്റെയും നവീകരണത്തിന് ദശലക്ഷക്കണക്കിന് യൂറോ ആവശ്യമാണ്. 4,80,00 ത്തോളം ആളുകള്‍ക്ക് ഇവിടെ കഴിയാം.

പൊതുജനങ്ങള്‍ക്ക് അഭയം തേടാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കൃത്യമായി പങ്കിടുന്നതിനായി ആപ്പുകള്‍, റോഡ് അടയാളങ്ങള്‍ പോലുള്ള വിവര സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും മുന്നറിയിപ്പ് സൈറണുകള്‍ നവീകരിക്കുന്നതിനും ശ്രമങ്ങള്‍ ആവശ്യമാണെന്ന് ടൈസ്ലര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.