ഫ്ലോറിഡ : ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ആക്‌സിയോം-4 ദൗത്യം ലോകം ഉറ്റുനോക്കുകയാണ്. ദൗത്യ സംഘത്തിനൊപ്പം വിചിത്രമായി കാണപ്പെടുന്ന സൂക്ഷമ ജീവികളായ ടാർഡിഗ്രേഡുകളും ബഹിരാകാശത്തേക്ക് പോകുന്നുവെന്നത് ഏറെ കൗതുകമുണർത്തുന്ന വസ്തുതയാണ്.
ടാർഡിഗ്രേഡുകളുടെ വലിപ്പം വളരെ ചെറുതായതിനാൽ അവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഈ ജീവി വളരെ ചെറുതാണെങ്കിലും ഇത് അതിജീവനത്തിൽ ചാമ്പ്യനാണെന്ന് വേണം പറയുവാൻ. ടാർഡിഗ്രേഡുകളെ വാട്ടർ ബിയറുകൾ എന്നും വിളിക്കുന്നുണ്ട്.
ടാർഡിഗ്രേഡുകൾ വളരെ സൂക്ഷ്മ ജലജീവികളാണ്. അവയ്‌ക്ക് എട്ട് കാലുകളുണ്ട്. 1773 ൽ ജർമൻ പ്രകൃതി ശാസ്ത്രജ്ഞനായ ജോഹാൻ ഓഗസ്റ്റ് എഫ്രേം ഗോയ്‌സാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അവയുടെ വലിപ്പം കുറവാണെങ്കിലും ഘടന സങ്കീർണമാണ്. ശാസ്ത്രജ്ഞർ ഏകദേശം 1,300 ടാർഡിഗ്രേഡ് ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏത് സാഹചര്യത്തിലും സ്വയം ജീവൻ നിലനിർത്താൻ ടാർഡിഗ്രേഡുകൾക്ക് കഴിവുണ്ട്. അത് കടുത്ത ചൂടായാലും തണുപ്പായാലും അവ അതിജീവിക്കും. വെള്ളത്തിന്റെ വളരെ ഉയർന്ന താപനിലയിലും അവയ്‌ക്ക് അതിജീവിക്കാൻ കഴിയും. കൂടാതെ ആയിരക്കണക്കിന് മടങ്ങ് കൂടുതൽ വികിരണത്തെ അവയ്‌ക്ക് അതിജീവിക്കാൻ കഴിയും. ബഹിരാകാശത്ത് പോലും അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു ജീവികളാണിവ എന്നത് ശ്രദ്ധേയമാണ്.