ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ പൈലറ്റിന് കാഴ്ച തടസമുണ്ടാക്കി കോക്പിറ്റിലേക്ക് ലേസര്‍ രശ്മി; അന്വേഷണം ആരംഭിച്ചു

ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ പൈലറ്റിന് കാഴ്ച തടസമുണ്ടാക്കി കോക്പിറ്റിലേക്ക് ലേസര്‍ രശ്മി; അന്വേഷണം ആരംഭിച്ചു

ചെന്നൈ: വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍ രശ്മി അടിച്ച് പൈലറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ശ്രമം. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ചെന്നൈയില്‍ വിമാനത്തിന് മേല്‍ ലേസര്‍ രശ്മി പതിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുനെയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നിറങ്ങുന്നതിനിടെയാണ് കോക്പിറ്റില്‍ ലേസര്‍ രശ്മി പതിച്ചത്. അല്‍പനേരം കാഴ്ച തടസപ്പെട്ട പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയ ശേഷം കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ലേസര്‍ പ്രകാശം നിലച്ചതിന് ശേഷമാണ് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കിയത്.

178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗിണ്ടി ഭാഗത്തു നിന്നാണ് ലേസര്‍ രശ്മി വന്നതെന്ന് വിമാനത്താവള അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും കോക്പിറ്റിലേക്ക് ലേസര്‍ര ശ്മികള്‍ പതിക്കുന്നത് വിമാനം അപകടത്തില്‍പ്പെടാന്‍ ഇടയാക്കും. മെയ് 25 നും ജൂണ്‍ ആറിനും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ ലേസര്‍ രശ്മികള്‍ പതിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.