'ആ പത്ത് മിനിറ്റ് തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷം'; വിമാനത്താവളത്തില്‍ വൈകി എത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയ ഭൂമി ചൗഹാന്‍

'ആ പത്ത് മിനിറ്റ് തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷം'; വിമാനത്താവളത്തില്‍ വൈകി എത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയ ഭൂമി ചൗഹാന്‍

അഹമ്മദാബാദ്: ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍ താനാകെ നടുങ്ങിപ്പോയി. ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഭൂമി ചൗഹന്റെ പ്രതികരണം ഇതായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.

ആ പത്ത് മിനിറ്റുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്‍ക്കുന്നു. ഭൂമിയും ഭര്‍ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്‍ഷത്തിന് ശേഷമാണ് അവര്‍ നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്‍ത്താവ് നിലവില്‍ ലണ്ടനില്‍ തന്നെയാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില്‍ ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതിന്റെ കാരണം. വിമാനം കിട്ടാതെ വന്നതിന് പിന്നാലെയാണ് ദുരന്ത വാര്‍ത്ത കേട്ടത്.

യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ താന്‍ പൂര്‍ണമായും തകര്‍ന്നു പോയി. എന്റെ ശരീരം അക്ഷരാര്‍ഥത്തില്‍ വിറയ്ക്കുകയായിരുന്നു. സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള്‍ എന്റെ മനസ് പൂര്‍ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു.

'ഒരു ദൈവീക ഇടപെടല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഭഗവാന്‍ എന്റെ ജീവന്‍ രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില്‍ സമയത്തിന് എത്താന്‍ സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്കു മനസിലാകുന്നില്ല'- യാത്ര മുടങ്ങി ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ ഭൂമി പറഞ്ഞു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല്‍ കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും മരിച്ചു. അതോടെ രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.

ഹോസ്റ്റല്‍ മെസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഉച്ചഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മെസില്‍ എത്തിയ സമയത്തായിരുന്നു അപകടം ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.