എപ്പോഴും ഒരുമിച്ചായിരുന്ന അവര്‍ കുക്കിയും മെയ്‌തേയും; കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ട് പേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പൂര്‍ സ്വദേശികള്‍

എപ്പോഴും ഒരുമിച്ചായിരുന്ന അവര്‍ കുക്കിയും മെയ്‌തേയും; കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ട് പേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പൂര്‍ സ്വദേശികള്‍

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ട് പേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പൂരില്‍ നിന്നുള്ളവര്‍. എയര്‍ ഹോസ്റ്റസുമാരയ നംഗതോയ് ശര്‍മ്മ കോങ്ബ്രയ്ലാത്പം (22), ലാനൂംതെം സിങ്സണ്‍ (28) എന്നിവരാണ് മരിച്ച മണിപ്പുര്‍ സ്വദേശികളായ കാബിന്‍ ക്രൂ അംഗങ്ങള്‍. ഇവര്‍ ഉള്‍പ്പെടെ 10 ജീവനക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

ഇംഫാല്‍ താഴ്‌വരയിലെ തൗബാല്‍ ജില്ലയാണ് നംഗതോയ് ശര്‍മ്മയുടെ സ്വദേശം. ഇവര്‍ മെയ്‌തേയി വിഭാഗത്തില്‍ പെട്ടവരാണ്. കങ്പോക്പി ജില്ലയില്‍ നിന്ന് വരുന്ന ലാനൂംതെം സിങ്സണ്‍ കുക്കി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുവതിയാണ്. ദുരന്തവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നംഗതോയ് ശര്‍മ്മയുടെ വീട്ടിലെത്തിയിരുന്നു. രാവിലെ ഒമ്പതിാണ് നംഗതോയ് അവസാനമായി വീട്ടുകാരോട് സംസാരിച്ചത്.

ലാനൂംതെം സിങ്സണിന്റെ കുടുംബത്തെ കുറിച്ച് വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. വംശീയ കലാപത്തെ തുടര്‍ന്ന് ഇവരുടെ കുടുംബം പാലായനം ചെയ്തുവെന്ന് മാത്രമാണ് ഒടുവില്‍ ലഭിച്ച വിവരം. നിലവില്‍ ഇവര്‍ കുക്കി ഭൂരിപക്ഷ ജില്ലയായ കങ്പോക്പിയിലാണ്. കൃത്യമായ സ്ഥലം അറിവായിട്ടില്ലെന്നാണ് വിവരം. വംശവെറിയുടെ പേരില്‍ ജനങ്ങള്‍ തമ്മിലടിക്കുമ്പോള്‍ ഒന്നിച്ച് ജോലി ചെയ്യുകയായിരുന്നു കുക്കി, മെയ്‌തേയി വിഭാഗത്തില്‍ പെട്ട ഈ രണ്ട് യുവതികളും. ഒടുവില്‍ മരണവും അവരെ ഒന്നിച്ച് പുല്‍കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിമാന ദുരന്തം ഉണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.