ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങളടക്കം ചോര്‍ത്തി; ഡല്‍ഹി നാവികസേനാ ആസ്ഥാനത്ത് നിന്നും പാക് ചാരന്‍ പിടിയില്‍

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങളടക്കം ചോര്‍ത്തി; ഡല്‍ഹി നാവികസേനാ ആസ്ഥാനത്ത് നിന്നും പാക് ചാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാവികസേനാ ആസ്ഥനത്തുനിന്നും പാകിസ്ഥാന്‍ ചാരനെ പിടികൂടി. രാജസ്ഥാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് (ഐഎസ്ഐ) വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന ഹരിയാന സ്വദേശി വിശാല്‍ യാദവാണ് അറസ്റ്റിലായത്.

ഓപ്പറേഷന്‍ സിന്ദൂറിന്റേതടക്കം നിര്‍ണായകമായ പല രഹസ്യ വിവരങ്ങളും വിശാല്‍ പാകിസ്ഥാന് കൈമാറിയെന്നാണ് വിവരം. വര്‍ഷങ്ങളായി നാവികസേനാ ആസ്ഥാനത്ത് ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് വിശാല്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഐഎസ്ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മാത്രമല്ല, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയതായാണ് വിവരം.

പണത്തിന് വേണ്ടിയാണ് വിശാല്‍ പാകിസ്ഥാന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത് എന്ന് രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി ഇന്റലിജന്‍സ് യൂണിറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഷ്ണുകാന്ത് ഗുപത് പറയുന്നു. ഐഎസ്ഐയുടെ പ്രവര്‍ത്തനങ്ങളെ വളരെ കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ചാരന്മാരായി ഇന്ത്യക്കാരെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നിരീക്ഷണം കടുപ്പിച്ചതെന്നും വിഷ്ണുകാന്ത് വ്യക്തമാക്കി.

നിരീക്ഷണത്തില്‍, പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സി അംഗമായ ഒരു യുവതിയുമായി വിശാല്‍ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. പ്രിയ ശര്‍മ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും വിശാലുമായി രേഖകളെക്കുറിച്ചം പണമിടപാടിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ പല വിവരങ്ങളും വിശാല്‍ നല്‍കിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി ട്രേഡിങ് അക്കൗണ്ട് വഴിയാണ് അവര്‍ വിശാലിന് പണം നല്‍കിയിരുന്നതെന്നും വിഷ്ണുകാന്ത് പറഞ്ഞു.

ജയ്പുരിലെ സെന്‍ട്രല്‍ ഇന്ററോഗേഷന്‍ സെന്ററിലുള്ള വിശാലിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്. പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയ്മിങില്‍ ആസക്തനായ വിശാല്‍ ഇതില്‍ സംഭവിച്ച നഷ്ടങ്ങള്‍ നികത്താനും വീണ്ടും കളിക്കാനുള്ള പണം ലഭിക്കാനും വേണ്ടിയാണ് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടത് എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍ പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേക സംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ചാരവൃത്തിക്കായി ശത്രുരാജ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഇത്. ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.