നെയ്‌റോബി: കെനിയയില്‍ സർക്കാരിനെതിരായ പ്രക്ഷോഭം ശക്തം. യുവജനങ്ങളുടെ നേതൃത്വത്തില്‍ സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട്, പ്രത്യേകിച്ച് യുവാക്കളോട് സമാധാനം പുലര്‍ത്തുന്നതിനായി കെനിയന്‍ ബിപ്പുമാര്‍ ആഹ്വാനം ചെയ്തു. തുടര്‍ച്ചയായ അക്രമങ്ങളിലും സമീപകാലത്തെ ജീവഹാനികളിലും ബിഷപ്പുമാര്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
രാജ്യത്ത് മനുഷ്യജീവന്‍ നേരിടുന്ന ഗുരുതരമായ അവഗണനയില്‍ ബിഷപ്പുമാര്‍ ആശങ്ക രേഖപ്പെടുത്തി. തിരോധാനങ്ങള്‍, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, ഭീഷണി എന്നിവയെ ബിഷപ്പുമാര്‍ അപലപിച്ചു. ഇരകള്‍ വെറും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല യഥാര്‍ത്ഥ ആളുകളാണെന്നും ഇവര്‍ സംരക്ഷണവും നീതിയും അര്‍ഹിക്കുന്നു എന്നും ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു.
യുവാക്കളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ബിഷപ്പുമാര്‍ അധികാരികളോട് ആവശ്യപ്പെട്ടു. സഭ നിങ്ങളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്ന് യുവാക്കള്‍ക്ക് ഉറപ്പ് നല്‍കിയ ബിഷപ്പുമാര്‍ അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ യുവാക്കളോട് ആഹ്വാനം ചെയ്തു.
പൊലീസ് കസ്റ്റഡിയില്‍ ബ്ലോഗര്‍ ആല്‍ബര്‍ട്ട് ഒജ്വാങ്ങ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അടുത്തിടെ പ്രക്ഷോഭങ്ങള്‍ പോട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ബോണിഫേസ് കരിയുക്കിയുടെ മരണം പ്രതിഷേധം ആളിക്കത്തിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വളരെ അടുത്തുനിന്ന് വെടിവച്ചതിനെ തുടര്‍ന്നാണ് ബോണിഫേസ് മരിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.