ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42 ആയി; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42 ആയി; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും

ഹൈദരാബാദ്: തെലങ്കാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍.
സംഗറെഡി ജില്ലയില്‍ മരുന്നുകളും അതിനുവേണ്ട രാസപദാര്‍ഥങ്ങളും ഉല്‍പാദിപ്പിക്കുന്ന സിഗാച്ചി ഫാര്‍മ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ് ഇന്നലെ രാവിലെ 9:30 ന് ഉഗ്രസ്‌ഫോടനം ഉണ്ടായത്. രാസപദാര്‍ഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറില്‍ ഉന്നതമര്‍ദം രൂപപ്പെട്ടിനെത്തുടര്‍ന്നുണ്ടായ പ്രതിപ്രവര്‍ത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടാകുമ്പോള്‍ 90 തൊഴിലാളികള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഏതാനും തൊഴിലാളികള്‍ 100 മീറ്റര്‍ അകലേക്ക് വരെ തെറിച്ചുവീണുവെന്ന് തെലങ്കാന ആരോഗ്യമന്ത്രി ദാമോദര്‍ രാജനരസിംഹ പറഞ്ഞു. കത്തിക്കരിഞ്ഞ മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.

ഫാക്ടറിയില്‍ നിന്നും നീക്കിയ അവശിഷ്ടങ്ങള്‍ ഇപ്പോഴും കത്തുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറല്‍ വൈ.നാഗറെഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ഇന്ന് രാവിലെ അപകട സ്ഥലം സന്ദര്‍ശിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.