നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അടിയന്തര ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അടിയന്തര ശ്രമം; ഉന്നതതല ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അടിയന്തര ശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മോചന ശ്രമങ്ങള്‍ക്കായി ഒരാഴ്ച്ച സമയം മാത്രമാണുള്ളത്. എന്നാല്‍ ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങളില്‍ അനശ്ചിതത്വം നിലനില്‍ക്കുകയാണ്. അതിനാല്‍ പതിനാറാം തിയതി ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യെമനില്‍ ജോലി ചെയ്യുന്നതിനിടെ യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മെഹ്ദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും.

സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് നിലവില്‍ യെമനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന മേഖലയുള്‍പ്പടെ ഹൂതികളുടെ നിയന്ത്രണത്തിലായതും നേരിട്ടുള്ള ഇടപെടലുകള്‍ക്ക് തടസമായി.

നിമിഷ പ്രിയയ്ക്കായി യെമനില്‍ നിയമ നടപടികള്‍ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസില്‍ നിന്ന് വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചുവെന്ന് നിലവില്‍ നിമിഷ പ്രിയയ്ക്കായി നയതന്ത്ര തലത്തില്‍ ഉള്‍പ്പടെ നടന്ന ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.

പത്ത് ലക്ഷം ഡോളര്‍ ദയാധനം നല്‍കി മോചിപ്പിക്കാന്‍ ഇപ്പോഴും അവസരമുണ്ടെന്നാണ് സാമുവല്‍ ജെറോം പറയുന്നത്. ഇത് ഏകദേശം 8 കോടിയിലധികം രൂപ വരും. ഇതിനായി കുടുംബത്തെ കാണാന്‍ ശ്രമിക്കുമെന്നും സാമുവല്‍ ജെറോം പറഞ്ഞു. കുടുംബത്തെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.