സഭാ ശുശ്രുഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യം: മാര്‍ റാഫേല്‍ തട്ടില്‍

സഭാ ശുശ്രുഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെയും മറ്റ് ഓഫീസ് ഭാരവാഹികളുടെയും സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മയും ശുശ്രൂഷകളുടെ തുടര്‍ച്ചയും പൊതുവായ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് അധ്വാനിക്കാനുള്ള സന്നദ്ധതയുമാണ് വ്യത്യസ്തമായ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ടു പോയാല്‍ ദൈവരാജ്യ സ്ഥാപനം എന്ന സഭയുടെ ദൗത്യം നിറവേറ്റുന്നതില്‍ നാം പരാജയപ്പെടും.

അതിനാല്‍ സംഘാതാല്‍മകതയും സഹകരണവും കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായി മാറണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഓര്‍മിപ്പിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതവും ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ നന്ദിയും പറഞ്ഞു.

സീറോ മലബാര്‍ സഭയിലെ ഇരുപത്തെട്ടില്‍പ്പരം കമ്മീഷനുകളാണ് വ്യത്യസ്തമായ സഭാ ശുശ്രൂഷകളെ ആഗോള തലത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നത്. സമ്മേളനത്തില്‍ പ്രസ്തുത കമ്മീഷനുകളുടെ പ്രതിനിധികള്‍ വാര്‍ഷിക രൂപരേഖ അവതരിപ്പിക്കുകയും മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്് സമര്‍പ്പിക്കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.